Wednesday, January 22, 2014

ടി.പി. വധം: അപ്പീല്‍ പോകും: കെ.കെ. രമ



കോഴിക്കോട്: ടി.പി. വധക്കേസ് വിധിയില്‍ പൂര്‍ണ തൃപ്ത്തിയില്ലെങ്കിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമായതായി ടി.പിയുടെ വിധവ കെ.കെ. രമ പറഞ്ഞു. കോടതി വെറുതെ വിട്ടവര്‍ സന്തോഷിക്കേണ്ടതില്ല. അവര്‍ക്കെതിരെ അപ്പീല്‍ പോവുമെന്നും രമ വ്യക്തമാക്കി. സി.പി.എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്നും രമ കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നേതാക്കള്‍ കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന് ചന്ദ്രശേഖരനോട് വ്യക്തി വിരോധമില്ല. അതുപോലെതന്നെ കൊലയാളി സംഘങ്ങള്‍ക്കും ചന്ദ്രശേഖരനെ പരിചയമുണ്ടായിരുന്നില്ല. പിന്നെ പാര്‍ട്ടിയുടെ അറിവില്ലാതെ എങ്ങനെയാണ് ഇവര്‍ കുറ്റക്കാരായതെന്ന് രമ ചോദിച്ചു. സി.പി.എം. നേതൃത്വത്തിന് വേണ്ടിതന്നെയാണ് ടി.പിയെ കൊലചെയ്തത്. 

സി.പി.എം. ഉന്നത നേതാക്കള്‍ നടത്തിയ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതിന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടും. സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും.
വധത്തില്‍ സി.പി.എമ്മിന്റെ പങ്ക് പൂര്‍ണമായും തെളിഞ്ഞിരി ക്കുകയാണ്. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിധിയുടെ പൂര്‍ണ വിശദാംശങ്ങള്‍ ലഭിച്ചശേഷം ഇതേകുറിച്ച് കൂടുതല്‍ പറയാമെന്നും അവര്‍ പറഞ്ഞു.

വിധിയില്‍ പൂര്‍ണമായി തൃപ്തിയില്ലെങ്കിലും കോടതി വിധിയെ മാനിക്കുന്നതായി ടി.പിയുടെ മകന്‍ അഭിനന്ദ്  പറഞ്ഞു. രമയും മകനും വിധി അറിയാന്‍ കോടതിയില്‍ എത്തിയിരുന്നു.

No comments:

Post a Comment